Saturday 25 August 2012

നമ്രശിരസ്കരായി….



                 നീണ്ടവേര്‍പ്പാടിനു ശേഷം തന്റെ ക്ഷണമനുസരിച്ചെത്തുന്ന പിതാവിനെ വരവേല്‍ക്കാന്‍ യൂസുഫ് നബി കൊട്ടാരത്തില്‍ നിന്നു നഗരാതിര്‍ത്തിയിലേക്കു പ്രമുഖന്‍മാരും പരിവാരങ്ങളും സഹിതം പുറപ്പെട്ടു. അവിടെ അദ്ദേഹത്തിനു വേണ്ടി പണിതുയര്‍ത്തപ്പെട്ട താല്‍ക്കാലിക മന്ദിരത്തില്‍ അവരെയൊക്കെ സ്വീകരിച്ചിരുത്തി.

മാതാപിതാക്കളെ യൂസുഫ് നബി ആലിംഗനം ചെയ്താണ് വരവേറ്റത്. തനിക്ക് തയ്യാറാക്കപ്പെട്ട സവിശേഷമായ രാജകീയ കട്ടിലില്‍ അവരിരുവരെയും ഇരുത്തി. വിശ്രമാനന്തരം, ഇനി നമുക്ക് സാവകാശം നഗരത്തിലേക്ക് പ്രവേശിക്കാം എന്നു പറഞ്ഞ് കൊട്ടാരത്തിലേക്കവരെല്ലാവരും പുറപ്പെട്ടു. 'ഇന്‍ശാഅല്ലാഹ്' എന്ന പ്രയോഗം ബറക്കത്തും ദിവ്യാനുഗ്രഹവും ഉദ്ദേശിച്ചുള്ളതാണ്. വരാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ചു പറയുമ്പോള്‍ അങ്ങനെ വേണമെന്നാണല്ലോ ഖുര്‍ആന്റെ നിര്‍ദ്ദേശം. 

യൂസുഫ് നബി(അ) മാതാപിതാക്കളെ തന്റെ രാജകീയ കട്ടിലില്‍ ഉപവിഷ്ടരാക്കി. അപ്പോള്‍ അവരും പതിനൊന്ന് സഹോദരങ്ങളും യൂസുഫ് നബി(അ)ക്ക് സാഷ്ടാംഗമായി വീണു. താന്‍ മുമ്പ് കണ്ട സ്വപ്നത്തിന്റെ സാക്ഷാല്‍കാരമാണിതെന്ന് തല്‍സമയം അദ്ദേഹം വ്യക്തമാക്കി. താന്‍ ഇപ്പോള്‍ ഇക്കാണുന്ന നിലപാടിലേക്ക് എത്തിച്ചേര്‍ന്നത് അല്ലാഹുവിന്റെ അതിനിഗൂഢമായ ഭരണതന്ത്രത്തിന്റെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു. 

അല്ലാഹു ചെയ്ത മഹത്തായ ചില അനുഗ്രഹങ്ങളും യൂസുഫ് നബി(അ) ഇവിടെ അനുസ്മരിക്കുന്നുണ്ട്. തന്നെ ജയിലില്‍ നിന്ന് പുറത്ത് കൊണ്ടുവന്നതാണ് ഒന്ന്. രാജകീയ സവിശേഷപരിഗണനയോടെ ജയില്‍ വിടുകയായിരുന്നുവല്ലോ അദ്ദേഹം. ഫലസ്ഥീന്റെ കുന്നിന്‍ചരിവുകളില്‍ ഗ്രാമീണരായി കഴിഞ്ഞുപോന്ന യഅ്ഖൂബ് കുടുംബത്തെ നഗരത്തിലെത്തിച്ചുവെന്നതാണ് രണ്ടാമതായി എടുത്തു പറയുന്നത്. ലോകത്തെ ഏറ്റം പുരാതനമായ നഗരങ്ങളിലൊന്നാണല്ലോ ഈജിപ്ത്. ഒട്ടനേകം സംസ്കാരങ്ങളുടെ കളിത്തൊട്ടില്‍. ഗ്രാമപ്രാന്തങ്ങളില്‍ നിന്ന് ഒരു പ്രവാചക ശൃംഖല നഗരത്തിലെത്തുക എന്നത് സുപ്രധാന കാര്യം തന്നെയാണ്. തിങ്ങിപ്പാര്‍ക്കുന്ന നിവാസികളായിരിക്കുമല്ലോ നഗരങ്ങളില്‍; ഗ്രാമങ്ങളില്‍ കുറച്ചാളേയുണ്ടാകൂ. ആ നിലക്ക് തൌഹീദിന്റെ പ്രചാരണത്തിനും സത്യത്തിന്റെ പ്രബോധനത്തിനും ഏറെ എളുപ്പം നഗരാന്തരീക്ഷമാണ്. 

എന്നാല്‍ സ്വസഹോദരന്‍മാര്‍ തന്നെ കിണറ്റിലിട്ടിട്ട് അവിടന്ന് രക്ഷപ്പെട്ടതും വലിയൊരനുഗ്രഹമായിരുന്നു. അതു പക്ഷെ, ഇവിടെ എടുത്തു പറഞ്ഞിട്ടില്ല. യൂസുഫ് നബി(അ)ന്റെ മാന്യതയും കുലീനതയും ഉന്നത വ്യക്തിത്വവുമാണതില്‍ മുഴച്ച്കാണുന്നത്. അവരുടെ ദുഷ്ടചെയ്തികള്‍ കഴിഞ്ഞവരവില്‍ വിട്ട്പൊറുത്തിരുന്നുവല്ലോ. വീണ്ടും അതെടുത്തുപറയുന്നതും തദ്വാരാ അവരെ അപമാനിക്കുന്നതും മാന്യോചിതമല്ല. അതാണത് വിട്ടുകളയാന്‍ കാരണം. 

യഅ്ഖൂബ് കുടുംബത്തെ അവന്‍ ഈജിപ്തിലെത്തിച്ചത് അല്ലാഹു തനിക്ക് ചെയ്ത അനുഗ്രഹമാണെന്നാണ് യൂസുഫ് നബി(അ) പറയുന്നത്. പിന്നെയും അനേക വര്‍ഷം യഅ്ഖൂബ് കുടുംബം-ഇസ്രായേല്യര്‍-ഈജിപ്തില്‍ താമസിച്ചുവല്ലോ. ഒട്ടേറെ തലമുറകള്‍ക്കവിടെ കഴിഞ്ഞുകൂടാന്‍ വഴിതെളിച്ചത് യൂസുഫ് നബി(അ)യാണ്. മാത്രമല്ല, രാജാവിന്റെ കുടുംബം എന്ന അന്തസ്സും അവര്‍ക്ക് നേടാനായി. ഇതിനൊക്കെ കാരണക്കാരനും കണ്ണിയുമായത് അദ്ദേഹമായിരുന്നു. 

ഒട്ടേറെ പരീക്ഷണങ്ങള്‍ തരണം ചെയ്ത യൂസുഫ് നബി(അ) തന്റെ ഭൌതിക ജീവിതത്തിന്റെ പരമോന്നതിയിലെത്തിയിരിക്കുകയാണ്. പിതാവ് യഅ്ഖൂബ് നബി(അ) തിക്തമായ അനുഭവങ്ങള്‍ക്ക് ശേഷം അവസാനം രാജകീയ സുഖത്തില്‍ സന്തുഷ്ടനായി ജീവിക്കുന്നതും അദ്ദേഹത്തിന് കാണുവാന്‍ കഴിഞ്ഞു. ഇരുപത്തിനാല് കൊല്ലം യഅ്ഖൂബ് നബി(അ) ഈജിപ്തില്‍ താമസിച്ചുവെന്നാണ് മുഫസ്സിറുകള്‍ പറയുന്നത്. പിതാവ് ഇസ്ഹാഖ് നബി(അ)യുടെ സമീപം തന്നെ മറവുചെയ്യാന്‍ വസ്വിയ്യത്ത് ചെയ്തിരുന്നതിനാല്‍ യഅ്ഖൂബ് നബി(അ) മരിച്ചപ്പോള്‍ ശാമിലാണ് മറവു ചെയ്യപ്പെട്ടത്. പിന്നീട് യൂസുഫ് നബി(അ) ഇരുപത്തി മൂന്ന് കൊല്ലം കൂടി ജീവിക്കുകയുണ്ടായി. പൂര്‍വ്വപിതാക്കളുടെയടുത്ത് തനിക്കും ചെന്ന്ചേരണമെന്നും ഈ ഭൌതിക സാമ്രാജ്യത്തിലെ സിംഹാസനവും ചെങ്കോലും ശാശ്വതമല്ലെന്നും നിസ്സാരമാണെന്നും ഗ്രഹിച്ചിരുന്ന ആ മഹാന്‍ രാജാധിരാജനായ റബ്ബിനെ വിളിച്ച് മോക്ഷമര്‍ഥിക്കുന്നതാണ് ഈ സൂക്തം.

തനിക്കു ലഭിച്ച ഭൌതികാനുഗ്രഹമായ രാജാധികാരത്തെക്കുറിച്ചാണ് ആദ്യം പറയുന്നത്. രണ്ടാമത്തേത് വൈജ്ഞാനികാനുഗ്രഹമാണ്-സ്വപ്ന വ്യാഖ്യാനം. എന്തൊക്കെയാണെങ്കിലും അവയത്രയും നിസ്സാരങ്ങളാണ്. മുസ്ലിമായി മരിക്കുന്നതിലും സന്മാര്‍ഗനിഷ്ഠരുടെയടുത്ത് പരലോകത്ത് ചെന്നെത്തുന്നതിലുമാണ് സാക്ഷാല്‍ വിജയവും സൌഭാഗ്യവും. അതാണ് ഈജിപ്ഷ്യന്‍ സാമ്രാജ്യത്തിന്റെ രാജാവായി വാഴുന്ന യൂസുഫ് നബി(അ) സര്‍വ്വശക്തനായ റബ്ബിനോടിരക്കുന്നത്. സാമ്പത്തികമായി ഒരല്‍പം ആശ്വാസമുണ്ടാകുമ്പോഴേക്ക്, ഒരു പഞ്ചായത്ത് മെമ്പര്‍ സ്ഥാനം കിട്ടുമ്പോഴേക്ക് അല്ലാഹുവിനെയും ദീനിനെയുമൊക്കെ അഗണ്യകോടിയില്‍ തള്ളിക്കളയുന്ന അല്‍പജ്ഞാനികള്‍ എന്തൊരു സഹതാപമാണര്‍ഹിക്കുന്നതെന്ന് ഇവിടെ ഒന്ന് ചിന്തിച്ചുനോക്കൂ!
                                                                    

ബന്ധങ്ങളുടെ ആഴം


                   യൂസുഫ് നബി(അ)യുടെ ആവശ്യമനുസരിച്ച് സഹോദരങ്ങള്‍ ഈജിപ്തില്‍ നിന്ന് പുറപ്പെടുകയാണ്. അപ്പോഴേക്ക്, കന്‍ആനിലുള്ള യഅ്ഖൂബ് നബി(അ)ക്കതാ പ്രിയപുത്രന്റെ സുഗന്ധം വന്നെത്തുന്നു! അപ്പോള്‍ അടിച്ചുവീശിയ ഒരു കാറ്റ് യൂസുഫ് നബി(അ)യുടെ കുപ്പായത്തിന്റെ വാസന വഹിച്ച് പിതാവിനെത്തിച്ചു. അവര്‍ക്കിടയില്‍ എട്ടു ദിവസത്തെ യാത്രാദൂരമുണ്ടായിരുന്നു. എണ്‍പത് ഫര്‍സഖ് ദൂരമാണ് കന്‍ആനും ഈജിപ്തിനുമിടക്ക് ഉണ്ടായിരുന്നതെന്ന് മുഫസ്സിറുകള്‍ എഴുതിയിട്ടുണ്ട്. ഇത് നാനൂറ് കിലോമീറ്റര്‍ വരും.

ദശാബ്ദങ്ങള്‍ക്കു മുമ്പ് അപ്രത്യക്ഷനായ, മരിച്ചു പോയെന്ന് വിശ്വസിക്കപ്പെടുന്ന മകനെപ്പറ്റി വൃദ്ധനായ പിതാവ് ഇത് പറയുമ്പോള്‍ ആരും അവിശ്വസിക്കും; മാത്രമല്ല, വാര്‍ദ്ധക്യ സഹജമായ അത്തും പിത്തുമാണെന്നേ ആരും വിധിയെഴുതൂ. ഇത് ഗ്രഹിച്ച്കൊണ്ട് തന്നെ യഅ്ഖൂബ് നബി(അ) പറഞ്ഞു: എനിക്ക് യൂസുഫിന്റെ വാസന വന്നെത്തുന്നുണ്ട്. ഞാന്‍ പടുകിഴവനായെന്നും അത്തുംപിത്തും പറയുകയാണെന്നും നിങ്ങള്‍ വിധിക്കയില്ലെങ്കില്‍ അവന്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന്തന്നെ ഞാന്‍ വ്യക്തമാക്കുമായിരുന്നു! ചുറ്റും കൂടി നിന്ന പൌത്രരും മറ്റു ബന്ധുക്കളുമൊക്കെ പ്രതീക്ഷിച്ചത് തന്നെ പ്രതികരിച്ചു: 'താങ്കള്‍ ആ പഴയ മൂഢധാരണയില്‍ തന്നെയാണല്ലോ, എന്തൊരു കഷ്ടമാണിത്!' യൂസുഫ് നബി(അ)നെക്കുറിച്ച് അശേഷമെങ്കിലും പ്രതീക്ഷയില്ലാത്ത അവര്‍ ഇങ്ങനെത്തന്നെ പ്രതികരിക്കാനേ ന്യായമുള്ളുവല്ലോ.

എന്നാല്‍ ഏറ്റം ശ്രദ്ധേയമായ ഒരു കാര്യമുണ്ട്. യഅ്ഖൂബ് നബിക്കും യൂസുഫ് നബി(അ)ക്കും അല്ലാഹുവിങ്കല്‍ നിന്നുള്ള പരീക്ഷണ ഘട്ടങ്ങള്‍ വന്നുകൊണ്ടിരിക്കുകയായിരുന്നു. തന്റെ അപാരമായ അറിവും നിഗൂഢമായ രഹസ്യങ്ങളുമനുസരിച്ച് പലരെയും പല രീതിയിലായിരിക്കും അല്ലാഹു പരീക്ഷണങ്ങള്‍ക്ക് വിധേയരാക്കുന്നത്. ഓരോന്നിനും അതിന്റേതായ ശൈലിയും സ്വഭാവവും മാധ്യമങ്ങളുമൊക്കെ ഉണ്ടാവുകയും ചെയ്യും. ഇവിടെയും അതൊക്കെ കാണാവുന്നതാണ്. തന്റെ വീട്ടില്‍ നിന്ന് ഏതാനും കിലോമീറ്ററകലെ മാത്രമായിരിക്കാം പണ്ട് യൂസുഫ് നബി(അ) പൊട്ടക്കിണറ്റില്‍ കിടന്നത്. എന്നാല്‍ അന്ന് പിതാവിന് വാസന അനുഭവപ്പെട്ടില്ല. ഇപ്പോഴാകട്ടെ, പതിറ്റാണ്ടുകള്‍ കഴിഞ്ഞ ശേഷം നൂറുകണക്കിന് നാഴികകള്‍ക്കപ്പുറത്ത് നിന്ന് സുഗന്ധം വന്നെത്തുകയും ചെയ്യുന്നു. അല്ലാഹുവിന്റെ സൃഷ്ടി വൈഭവങ്ങളെയും പ്രാപഞ്ചിക പ്രതിഭാസങ്ങളെയും കുറിച്ചു ചിന്തിക്കുന്ന ആര്‍ക്കും ഇത് ഗ്രഹിക്കാവുന്നതേയുള്ളു. 

സുലൈമാന്‍ നബി(അ) കാറ്റില്‍ സഞ്ചരിക്കുമായിരുന്നു; മറ്റു പല പ്രവാച
കന്മാരും കാല്‍നടയായും കഴുതപ്പുറത്തും കുതിരപ്പുറത്തുമൊക്കെ സഞ്ചരിച്ചു. ധിക്കാരികളായ പല ജനസമൂഹങ്ങളെയും ഭൂകമ്പം, കൊടുങ്കാറ്റ്, ഭീകരശബ്ദം എന്നിവകൊണ്ട് അല്ലാഹു നശിപ്പിച്ചുവെങ്കില്‍ നൂഹ് നബി(അ)ന്റെ കാലത്തെ നിഷേധികളെ നശിപ്പിക്കാന്‍ വ്യാപകമായ വെള്ളപ്പൊക്കമാണുണ്ടായത്. മൂസാ നബി(അ)ന്റെ അനുയായികളെ രക്ഷിച്ചത് കടലായിരുന്നുവെങ്കില്‍ നൂഹ് നബിയുടെ അനുയായികളെ രക്ഷിച്ചത് കപ്പല്‍. അബ്രഹത്തിനെയും ശിങ്കിടികളെയും നയിച്ചത് ആനകളായിരുന്നെങ്കില്‍ സംഹരിച്ചത് കൊച്ചു പറവകള്‍....! ഇങ്ങനെ അനന്തമായി നീളും ആ പട്ടിക. 

 ഈജിപ്തില്‍ നിന്ന് പുറപ്പെട്ട സഹോദരങ്ങള്‍ കന്‍ആനിലെത്തി. യൂസുഫിനെക്കുറിച്ച എല്ലാ ശുഭവൃത്താന്തങ്ങളും മുഅ്ജിസത്തിന്റെ കുപ്പായവും കൊണ്ടുവരുന്ന ആള്‍ കുപ്പായം വന്ദ്യപിതാവിന്റെ മുഖത്ത് വെച്ച്കൊടുത്തു. എന്തൊരദ്ഭുതം! കരഞ്ഞ് കരഞ്ഞ് കണ്ണ്കലങ്ങി കാഴ്ച നഷ്ടപ്പെട്ട അദ്ദേഹത്തിനതാ കാഴ്ച തിരിച്ച് കിട്ടിയിരിക്കുന്നു! 

വിവരങ്ങളറിഞ്ഞപ്പോള്‍ ആ പിതാവ് പ്രസ്താവിച്ചു: ഞാന്‍ നിങ്ങളോട് പറഞ്ഞിരുന്നില്ലേ മക്കളേ, നിങ്ങള്‍ക്കറിയാത്ത പലതും എനിക്കറിയാമെന്ന്? അല്ലാഹുവിങ്കല്‍ നിന്നാണ് ആ അറിവുകള്‍ എനിക്ക് കിട്ടുന്നത്. അവന്‍ സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാണ്. അത്കൊണ്ട് അവങ്കല്‍ നിന്നുള്ള അറിവുകള്‍ പിഴക്കില്ല. ആ നഗ്നസത്യമാണിപ്പോള്‍ ഇവിടെ പുലര്‍ന്നിട്ടുള്ളത്. 

ആ മക്കള്‍ സ്വപിതാവിന്റെ മുമ്പില്‍ അണിനിരന്നപ്പോഴത്തെ ആ രംഗം ഒന്നോര്‍ത്തു നോക്കൂ....! രണ്ടു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സ്വന്തം അനുജനെ കൊണ്ട്പോയി മരണ വക്ത്രത്തിലേക്കെറിഞ്ഞ് അവനെ ചെന്നായ പിടിച്ചുവെന്ന് ബോധിപ്പിച്ച ജേഷ്ഠന്‍മാരുടെ
കുറ്റം തെളിഞ്ഞിരിക്കുകയാണ്. തങ്ങള്‍ മഹാഅപരാധമാണ് അന്ന് പ്രവര്‍ത്തിച്ചതെന്ന് അവര്‍ സ്വയം സമ്മതിച്ചു. തങ്ങളുടെ ആ പാതകം പൊറുത്തുകിട്ടുവാനായി അല്ലാഹുവോട് ദുആ ചെയ്യണമെന്നും അവര്‍ പിതാവിനോടപേക്ഷിച്ചു. നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ പൊറുക്കാനപേക്ഷിക്കാമെന്നും ആ ഉദാരമനസ്കന്‍ പറഞ്ഞു. പ്രവാചക
ന്‍മാരുടെ 
രുടെ മനസ്സും 
മസ്തിഷ്കവുമൊക്കെ അനുയായികളോട് അങ്ങേയറ്റം വാത്സല്യനിര്‍ഭരവും ലോലവുമായിരിക്കുമല്ലോ. കുറ്റംചെയ്തവരെ പ്രതികാര മനസ്ഥിതിയോടെ കാണുകയെന്ന സ്വഭാവമേ അവര്‍ക്കുണ്ടാവില്ല. 


സഹോദരന്മാരെ
കുപ്പായവുമായി 
പിതാവിങ്കലേക്ക് പറഞ്ഞയച്ചപ്പോള്‍ കുടുംബത്തെയൊന്നടങ്കം ഈജിപ്തിലേക്ക് കൊണ്ടുവരാന്‍ യൂസുഫ് നബി ഏല്‍പിച്ചിരുന്നുവല്ലോ. ഇതിനായി ഇരുന്നൂറു സവാരി മൃഗങ്ങളെയും മറ്റു സാധന സാമഗ്രികളും കൊടുത്തയച്ചിരുന്നതായും മുഫസ്സിറുകള്‍ പറയുന്നുണ്ട്. കന്‍ആനില്‍, കൊടുമ്പിരികൊള്ളുന്ന പട്ടിണിയും അതിരൂക്ഷമായ ദാരിദ്യ്രവുമായിരുന്നല്ലോ. അങ്ങനെ യഅ്ഖൂബ് നബിയും മക്കളും പൌത്രരും കൂട്ടുകുടുംബങ്ങളുമൊക്കെ കന്‍ആനില്‍ നിന്നു പുറപ്പെട്ടു. അവര്‍ നൂറില്‍ താഴെയുണ്ടായിരുന്നു. എഴുപത്തിരണ്ടുപേര്‍ എന്നു നിജപ്പെടുത്തുന്ന നിവേദനം സമഖ്ശരി ഉദ്ധരിച്ചതായും കാണാം.         (പുനര്‍വായന)

No comments: